കുടകിലേക്ക് ജോലിക്ക് പോകുന്ന ആദിവാസികളുടെ ദുരൂഹമരണം; അന്വേഷണം ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം
കൽപറ്റ: കര്‍ണാടകയിലെ കുടക് അടക്കമുള്ള ജില്ലകളില്‍ വയനാട്ടില്‍ നിന്നും കൂലിപ്പണിക്കുപോകുന്ന ആദിവാസികള്‍ ദൂരൂഹസാഹചര്യത്തില്‍ മരിക്കുന്നതും, കാണാതാകുന്നതും സമഗ്രാന്വേഷണത്തിന് വിധേയമാക്കണമെന്ന് അസോസിയേഷന്‍ ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്(എപിസിആര്‍) കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യയ്ക്ക് നിവേദനം നല്‍കിയതായും എ.പി.സി.ആർ കേരള ചാപ്റ്റർ സെക്രട്ടറി സി.എ.നൗഷാദ്, പി.യു.സി.എൽ സംസ്ഥാന സെക്രട്ടറി പി.എ.പൗരൻ, ആദിവാസി വനിതാപ്രസ്ഥാനം പ്രസിഡന്റ് അമ്മിണി കെ.വയനാട്, നീതിവേദി പീപ്പിൾസ് ട്രിബ്യൂണൽ അംഗം ഡോ.പി.ജി.ഹരി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കര്‍ണാടകയില്‍ ജോലിക്ക് പോയ മൂന്ന് ആദിവാസികളുടെ മരണമാണ് ഈ വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്തത്. മാനന്തവാടി വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന്‍ കുടകിലെ ഉതുക്കേരിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. മൃതദേഹം സംസ്‌ക്കരിച്ചതിന് ശേഷമാണ് മരണവിവരം വീട്ടുകാര്‍ അറിഞ്ഞത്. അന്വേഷിച്ചെത്തിയ ബന്ധുക്കളോട് ശ്രീധരന്‍ വെള്ളത്തില്‍വീണു മരിച്ചെന്നാണ് പോലീസ് പറഞ്ഞത്. ശ്രീധരൻ്റെ വസ്ത്രങ്ങളും മരിച്ചുകിടക്കുന്ന ചിത്രവും മാത്രമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഇതുവരെ കുടുംബത്തിന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലും കൈമാറിയിട്ടില്ല.
പുല്‍പള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരനെ കൃഷിയിടത്തില്‍ ബോധരഹിതനായി കണ്ടെത്തിയത് ജൂണ്‍മാസത്തിലാണ്. വിവരമറിഞ്ഞ് സഹോദരന്‍ എത്തിയാണ് അദ്ദേഹത്തെ സര്‍ഗൂരിലെ ആശുപത്രിയിലാക്കിയത്. വൈകാതെ അദ്ദേഹം മരണത്തിന് കീഴടങ്ങി. മൃതദേഹവുമായി ആംബുലന്‍സില്‍ നാട്ടിലേക്ക് വരുമ്പോള്‍ ശേഖരൻ്റെ ഉദരഭാഗത്ത് ആഴമുള്ള മുറിവ് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മുറിവ് ഉണ്ടായിരുന്നില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നില്ല. അവയവമെടുത്തതിൻ്റെ ലക്ഷണമായാണ് ഈ മുറിവിനെ ബന്ധുക്കളില്‍ ചിലര്‍ കണ്ടത്. എങ്കിലും അവര്‍ പരാതിക്കു മുതിരാതെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
നെന്‍മേനി ഗ്രാമപഞ്ചായത്തിലെ കൊയ്ത്തുപാറ കാട്ടുനായക്ക ഊരിലെ സന്തോഷിനെ ജൂലൈയില്‍ ജോലിസ്ഥലത്തിനു സമീപം മുങ്ങിമരിച്ച നിലയില്‍ കണ്ടതിലും ദുരൂഹത ബാക്കി നില്‍ക്കുകയാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാളിന്ദി ഊരില്‍നിന്നു ജോലിക്കുപോയ അരുണ്‍ എന്ന യുവാവിനെ രണ്ടര മാസമായി കാണാനില്ല. ആദിവാസികളുടെ മരണവും തിരോധാനവും കൃഷിയിടങ്ങളിലെ സാഹചര്യവും അന്വേഷിക്കുന്നതിന് സത്യസന്ധനായ പോലീസ് അധികാരിയെ ചുമതലപ്പെടുത്തണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ജില്ലയിലെ പട്ടികവര്‍ഗ കോളനികളില്‍ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ വസ്തുതാന്വേഷണം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സഹിതമാണ് നിവേദനം അയച്ചിട്ടുള്ളത്. കര്‍ണാടകയില്‍ കൂലിപ്പണിക്ക് കര്‍ഷകര്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയും ജില്ലയിലെ ആദിവാസികളെ കൊണ്ടുപോകുന്നുണ്ട്. കൃഷിയിടങ്ങളില്‍ തുറന്ന ജയിലിനു സമാനമായ സാഹചര്യങ്ങളില്‍ കഴിയാന്‍ നിര്‍ബന്ധിതരാകുന്ന ആദിവാസികളുടെ മരണവും തിരോധാനവും പതിവാണ്. 2008ല്‍ നീതിവേദി സംഘടിപ്പിച്ച പീപ്പിള്‍സ് ട്രിബ്യൂണലില്‍ 122 ആദിവാസി ദുരൂഹമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതര സംസ്ഥാനങ്ങളില്‍ കൂലിപ്പണിക്ക് കൊണ്ടുപോകുന്ന ആദിവാസികളുടെ വിവരം തൊഴിലുടമകള്‍ സമീപത്തെ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് 2007ല്‍ വയനാട് കലക്ടര്‍ ഉത്തരവായെങ്കിലും അത് കുറച്ചുക്കാലം മാത്രമാണ് നടപ്പിലായതെന്നും ഭാരവാഹികള്‍ പറഞ്ഞു.






