തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ഉൾപ്പെടെ എല്ലാ സർക്കാർ ആശുപത്രികളിലെയും ഡോക്ടർമാരുടെ മരുന്നു കുറിപ്പടിയിൽ സർക്കാരിന്റെ പിടി വീഴുന്നു. ആശുപത്രികളിൽ സ്റ്റോക്കുള്ള മരുന്നുകൾ നിർദേശിക്കാതെ ചില പ്രത്യേക കമ്പനികളുടെ മരുന്നുകൾ മാത്രം കുറിപ്പടിയിൽ എഴുതുന്നുവെന്നും രോഗികൾ ഇവ പുറത്തുനിന്നു വാങ്ങേണ്ടിവരുന്നതു പതിവാകുന്നുവെന്നുമുള്ള പരാതിയെത്തുടർന്നാണിത്. ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും നേതൃത്വം നൽകുന്ന വിദഗ്ധ സംഘമാകും ‘പ്രിസ്ക്രിപ്ഷൻ ഓഡിറ്റ്’ നടത്തുക. ഓരോ ആശുപത്രിയിലും ഡോക്ടർമാരുടെ കുറിപ്പടി നിശ്ചിത സമയപരിധിയിൽ പരിശോധനയ്ക്കു വിധേയമാക്കും. ഇതിനായി ആശുപത്രികളിൽ മിന്നൽ പരിശോധന നടത്തും.
മെഡിക്കൽ കോളജുകളിൽ സൂപ്പർ സ്പെഷ്യൽറ്റി ചികിത്സകൾക്കുപോലും സൗജന്യമായി നൽകാനുള്ള മരുന്നുകൾ എഴുതാതെ മറ്റു കമ്പനികളുടെ മരുന്നാണു ചില ഡോക്ടർമാർ എഴുതുന്നതെന്നും ഇക്കാര്യത്തിൽ വ്യവസ്ഥ വേണമെന്നും ഡോക്ടർമാരുടെ സംഘടനകളും പലപ്പോഴായി ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ ആശുപത്രികളിലേക്കു മരുന്നു വാങ്ങാൻ 660 കോടി രൂപയാണു കഴിഞ്ഞ വർഷം സർക്കാർ ചെലവഴിച്ചത്.
മെഡിക്കൽ സർവീസ് കോർപറേഷന്റെ കരാറിൽ യോഗ്യത നേടുന്ന കമ്പനിയുടെ മരുന്നു മാത്രമാണ് ആശുപത്രി സ്റ്റോറുകളിലെത്തുക. വൻകിട മരുന്നു കമ്പനികളുടെ സ്വാധീനത്തിൽ ഡോക്ടർമാർ കുറിക്കുന്ന മരുന്നുകൾ സ്റ്റോറിൽ കാണില്ല. കൂടുതൽ ഡോക്ടർമാർ പതിവായി നിർദേശിക്കുന്ന മരുന്നുകൾ കണ്ടെത്താനും ഈ മരുന്നുകൾ ആശുപത്രി സ്റ്റോറിൽ സൗജന്യവിലയ്ക്കു ലഭ്യമാക്കാനും പ്രിസ്ക്രിപ്ഷൻ ഓഡിറ്റ് വഴി സാധിക്കുമെന്നു മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. കമ്പനികളുടെ അമിത സ്വാധീനം തടയാൻ മരുന്നുകളുടെ ജനറിക് നാമം ഡോക്ടർമാർ കുറിക്കണമെന്നു നേരത്തേ നിർദേശം നൽകിയിരുന്നു.
സർക്കാർ പദ്ധതിയിലും തട്ടിപ്പ്
‘ആരോഗ്യകിരണം’ പോലെ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ വിവിധ സൗജന്യ പദ്ധതികളുടെ കാർഡുള്ള രോഗികൾക്ക് അടിയന്തരഘട്ടത്തിൽ പുറത്തെ ലാബുകളിലേക്കു പരിശോധനയ്ക്കു കുറിക്കാം. സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലാത്ത പരിശോധനകൾക്കാണിത്. സർക്കാർ ഇൗ പണം ലാബുകൾക്കു കൈമാറും. എന്നാൽ ചില ഡോക്ടർമാർ അനാവശ്യ പരിശോധനകൾ സ്വകാര്യ ലാബുകളിലേക്കു കുറിച്ചുനൽകി ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രിസ്ക്രിപ്ഷൻ ഓഡിറ്റിൽ ഇതും പരിശോധിക്കും.






