കേരളത്തിലെ പെൺകുട്ടികളിൽ വിവാഹത്തോടുള്ള താത്പര്യം കുറഞ്ഞുവരുന്നെന്ന് റിപ്പോർട്ട്. വിവാഹ ബ്യൂറോകളും മാട്രിമോണി സൈറ്റുകളും കൗൺസലിംഗ് സൈക്കോളജിസ്റ്റുകളുമെല്ലാം വിവിധ ഘട്ടങ്ങളിലായി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. വിവാഹ ബന്ധങ്ങൾ ആത്മഹത്യയിലെത്തി നിൽക്കുന്ന സാഹചര്യം മുതൽ തങ്ങളുടെ സോഷ്യൽ സ്റ്റാറ്റസിനിണങ്ങിയ പങ്കാളിയെ കണ്ടെത്താൻ കഴിയാത്തത് വരെയാണ് മലയാളി പെൺകുട്ടികൾ വിവാഹം വേണ്ടെന്ന് വെക്കാനുള്ള കാരണമത്രെ.
കേരളത്തിൽ അഞ്ചു വർഷം മുമ്പുള്ള സാമൂഹിക അവസ്ഥയല്ല ഇപ്പോഴുള്ളതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 27 വയസ് കഴിഞ്ഞ യുവാക്കൾക്ക് വിവാഹം നടക്കാത്ത സാഹചര്യം നിലവിലുണ്ട്. പെൺകുട്ടികൾക്ക് തങ്ങളുടെ ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുകളാണുള്ളതെന്നും അവയിൽ പലതും പ്രായോഗികമാകാറില്ലെന്നും വിവാഹ ദല്ലാൾമാർ ചൂണ്ടിക്കാട്ടുന്നു. ഇന്ന് ഭൂരിപക്ഷം പെൺകുട്ടികൾക്കും ഉന്നത വിദ്യാഭ്യാസമുണ്ട്. പലരും സർക്കാർ ജോലിയോ അതുമല്ലെങ്കിൽ പ്രൊഫഷണലുകളോ ആണ്. തങ്ങളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും മാച്ചാകുന്ന വരനെ പ്രതീക്ഷിച്ച് വിവാഹം നീണ്ടുപോകുന്ന യുവതികളുണ്ട്. വിവാഹ പേടിയും തങ്ങളുടെ സോൾമേറ്റിനായുള്ള കാത്തിരിപ്പുമൊക്കെയാണ് പല യുവതികളെയും വിവാഹത്തിൽ നിന്നും അകറ്റി നിർത്തുന്നതത്രെ.
ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണൽ വിദ്യാഭ്യാസവും നേടുന്നവരിൽ അധികവും പെൺകുട്ടികളാണ്. പെൺകുട്ടികളുടെ എണ്ണത്തിന്റെ പകുതി ആൺകുട്ടികൾ മാത്രമാണ് ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണൽ വിദ്യാഭ്യാസവും നേടുന്നത്രെ. തങ്ങളുടെ അതേ യോഗ്യതകളുള്ള പങ്കാളിയെ തിരയുന്ന പെൺകുട്ടികൾ ഇക്കാര്യത്തിൽ മതിയായ ബോധവതികളല്ലെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു
അഞ്ചു വർഷം മുമ്പുവരെ അഞ്ച് പെണ്ണുകാണൽ നടന്നാൽ ഒരു വിവാഹം നടക്കുമായിരുന്നു. എന്നാൽ ഇപ്പോൾ പത്ത് പെണ്ണുകാണൽ നടന്നാൽ ഒരു വിവാഹം നടക്കണമെന്നില്ലെന്നും വിവാഹ ദല്ലാൾ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാർ ഇപ്പോൾ സ്ത്രീധനമോ സ്വർണമോ വധുവിന്റെ ജോലിയോ വിദ്യാഭ്യാസമോ സൗന്ദര്യമോ പോലും ഡിമാൻഡ് ചെയ്യുന്നില്ല. എങ്ങനെയും ഒരു പെണ്ണുകിട്ടിയാൽ മതിയെന്ന നിലയിലാണ് യുവാക്കൾ. എന്നാൽ, പെൺകുട്ടികൾ വളരെ സെലക്ടീവായതോടെ ആണിനും പെണ്ണിനും വിവാഹം നടക്കാതെ നിൽക്കുന്ന സാഹചര്യമാണ്.
ഗർഭം ധരിക്കാനുള്ള പേടി, വിവാഹ ബന്ധം വിജയകരമാകുമോ എന്ന ആശങ്ക, തങ്ങളുടെ സ്വപ്നത്തിലെ പങ്കാളിയെ കണ്ടെത്താൻ കഴിയാത്തത് തുടങ്ങി നിരവധി കാരണങ്ങളാണ് യുവതികളെ വിവാഹത്തിൽ നിന്നും അകറ്റി നിർത്തുന്നത്. ആദ്യം വന്ന മികച്ച പ്രൊപ്പോസൽ വേണ്ടെന്ന് വെക്കുകയും പിന്നീട് അതിലും നല്ല പ്രൊപ്പോസൽ വരാത്തത് കാരണം വിവാഹം നടക്കാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ടെന്നും വിവാഹ ദല്ലാൾമാർ ചൂണ്ടിക്കാട്ടുന്നു.






