2019-ൽ ആഗോളതലത്തിൽ ആദ്യമായി വുഹാനിൽ കോവിഡ് സ്ഥിരീകരിക്കുമ്പോൾ ലോകത്തെ പിടിച്ചുലക്കുന്ന രോഗമായിരിക്കും ഇതെന്ന് ആരും കരുതിക്കാണില്ല. അഞ്ചുവർഷം പിന്നിടുമ്പോഴും കോവിഡ് സംബന്ധിച്ച ആരോഗ്യപ്രശ്നങ്ങളുമായി ജീവിക്കുന്നവർ നിരവധിയാണ്. മഹാമാരിക്കാലത്ത് മരണനിരക്ക് പ്രതിരോധിച്ചതിൽ വാക്സിനുകൾക്കുള്ള പങ്ക് ചെറുതല്ല. എന്നാൽ, അതേ വാക്സിനുകൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകളും ഉയരാറുണ്ട്. കോവിഷീൽഡ് വാക്സിൻ സംബന്ധിച്ച പാർശ്വഫലങ്ങളേക്കുറിച്ച് ആശങ്കപ്പെടുത്തുന്ന വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് അസ്ട്രസെനക്ക വികസിപ്പിച്ച പ്രസ്തുത വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് അസ്ട്രസെനക്ക തന്നെ സ്ഥിരീകരിച്ചത്. ജാമി സ്കോട്ട് എന്നയാളുടെ കേസാണ് ഇതിലേക്ക് നയിച്ചത്.
കേസിലേക്ക്.
യു.കെ.യിൽനിന്നുള്ള ജാമി സ്കോട്ട് എന്നയാളാണ് പരാതിക്കാരൻ. 2021 ഏപ്രിലിൽ വാക്സിൻ സ്വീകരിച്ചതിനുപിന്നാലെ തന്റെ മസ്തിഷ്കത്തിന് തകരാർ സംഭവിച്ചെന്നും രക്തം കട്ടപിടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ജാമി പരാതിനൽകിയത്. ഇതോടെ തനിക്ക് ജോലിക്ക് പോകാൻ കഴിയാതായെന്നും മൂന്നുതവണ താൻ മരണത്തിനു മുന്നിലൂടെ കടന്നുപോയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നെന്നും ജാമിയുടെ പരാതിയിലുണ്ട്. തുടർന്നാണ് യു.കെ. ഹൈക്കോടതിക്ക് മുമ്പിലെത്തിയ പരാതിയിൽ വളരെ അപൂർവമായ കേസുകളിൽ ടി.ടി.എസ് അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കോവിഷീൽഡ് കാരണമാകാമെന്ന് കമ്പനി മറുപടി നൽകിയത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന സാഹചര്യമാണിത്. അതേസമയം, മേൽപ്പറഞ്ഞ വാക്സിനോ മറ്റേതെങ്കിലും വാക്സിനുകളോ സ്വീകരിച്ചില്ലെങ്കിൽക്കൂടിയും ടി.ടി.എസ് ഉണ്ടാകാമെന്നും കമ്പനി പറയുകയുണ്ടായി. എന്നാൽ, വാക്സിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യാനാകില്ലെന്നും അസ്ട്രസെനക്ക അറിയിച്ചിട്ടുണ്ട്.






