വെള്ളമുണ്ട:
ഓൾ ഇന്ത്യ നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഭിനവ്
സുനിൽ പ്രസാദിനെ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉപഹാരങ്ങൾ കൈമാറി.
വെള്ളമുണ്ട സ്വദേശിനിയായ ഡോ.വിനീത പ്രസാദിന്റെയും ഡോ.സുനിൽ പ്രസാദിന്റെയും മകനാണ് അഭിനവ്.
മിടുക്കനായ അഭിനവ് മുഴുവൻ മാർക്കും വാങ്ങിച്ച്
നീറ്റായി നേടിയ വിജയമാണിത്, എന്നിട്ടും സന്തോഷിക്കാനാവുന്നില്ല: ഈ വൈകാരിക നഷ്ടത്തിന് അധികൃതർ പരിഹാരം കാണാതെ പോവരുതെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
ഇത്തവണ നീറ്റ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ മലയാളക്കരയ്ക്ക് വജ്രശോഭയുള്ള ജയം സമ്മാനിച്ച അഭിനവ് അഖിലേന്ത്യാ റാങ്ക് പട്ടികയില്‍ 720ല്‍ 720 മാര്‍ക്കും നേടിയ വിദ്യാർത്ഥിയാണ്.
ദേവഗിരി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അഭിനവ് ചെറുപ്പം മുതല്‍ പഠനത്തില്‍ മിടുക്കനായിരുന്നു. എന്നാല്‍ നീറ്റ് പരീക്ഷയില്‍ അഭിനവിന്റെ ഒന്നാം റാങ്കിന്റെ മാറ്റ് കൂട്ടുന്നത് കഠിനാധ്വാനം ചെയ്ത് പ്ലസ് ടുവിനൊപ്പം തന്നെ മെഡിക്കല്‍ പ്രവേശനം നേടിയെന്നതാണ്. പ്രവേശന പരീക്ഷയെ ഒന്ന് അറിഞ്ഞിരിക്കാനും ഭാഗ്യ പരീക്ഷണം പോലെയുമാണ് പ്ലസ്ടു പരീക്ഷക്കൊപ്പം സാധാരണ പ്രവേശന പരീക്ഷ കുട്ടികള്‍ എഴുതാറ്. അവരില്‍ ഭൂരിപക്ഷവും അടുത്ത വര്‍ഷം പൂര്‍ണമായും എന്‍ട്രസിനായി നീക്കി വച്ച് തൊട്ടടുത്ത വര്‍ഷത്തെ പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കും. ഇതാണ് പതിവ്. ഇതില്‍ നിന്ന് വ്യത്യസ്തമായി പ്ലസ്ടുവിനൊപ്പം എന്‍ട്രന്‍സ് കടമ്പ കടന്നു. അതും ഒന്നാം റാങ്കോടെ. അതാണ് അഭിനവ് എന്ന 17കാരന്‍ മിടുക്കനെ വ്യത്യസ്തനാക്കുന്നത്.
നീറ്റില്‍ കേരളത്തില്‍ തന്നെ ഒന്നാം സ്ഥാനം നേടുന്നവരെ തേടി അഭിനന്ദന പ്രവാഹങ്ങളും സന്തോഷങ്ങളുടെ കൂടിചേരലുകളുമാണ് പൊതുവേ കാത്തിരിക്കാറ്. എന്നാല്‍ ഇത്തവണ അത്തരമൊരു അന്തരീക്ഷമല്ല തനിക്ക് ലഭിച്ചതെന്ന് അഭിനവ് പറയുന്നു. കാരണമായത് നീറ്റ് പരീക്ഷ ക്രമക്കേട് വിവാദം തന്നെയാണ്.
അഭ്യൂഹങ്ങളും ആശയകുഴപ്പങ്ങളും ഉള്ളുലച്ചു. രണ്ട് വര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷം നീറ്റ് പരീക്ഷ കഴിഞ്ഞ അന്നാണ് ബ്രേക്ക് ടൈം കിട്ടുന്നത്. അതൊന്ന് ആസ്വദിക്കാനോ ജയത്തില്‍ മനസറിഞ്ഞ് സന്തോഷിക്കാനോ സാധിച്ചിട്ടില്ല. മാതാപിതാക്കള്‍ അനുഭവിച്ചതും വലിയ ടെന്‍ഷനും ആശങ്കയുമാണ്. ഓരോ ദിവസവും വ്യത്യസ്ത വാര്‍ത്തകളാണ് വന്നത്. എന്താണ് നടക്കാന്‍ പോവുന്നതെന്നോ അടുത്തത് എന്തെന്നോ അറിയാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.
ഹൈസ്‌കൂള്‍ ക്ലാസില്‍ വച്ചാണ് അഭിനവ് തന്റെ കരിയര്‍ ആരോഗ്യമേഖലയാണെന്ന് ഉറപ്പിച്ചത്. മാതാപിതാക്കള്‍ തന്നെയായിരുന്നു പ്രചോദനം. അഭിനവിന്റെ അച്ഛന്‍ ഡോക്ടര്‍ സുനില്‍ പ്രസാദാണ്. അദ്ദേഹം ഒമാനില്‍ ഡെന്റിസ്റ്റാണ്. അമ്മ ഡോക്ടര്‍ വിനീതയും ഒമാനില്‍ ഡെന്റിസ്റ്റായിരുന്നു. മകന്‍ ലക്ഷ്യം ആരോഗ്യ രംഗമാണെന്ന് അറിഞ്ഞതോടെ അവനെ സഹായിക്കാനായി കരിയറില്‍ നിന്ന് രണ്ട് വര്‍ഷത്തെ ബ്രേക്ക് എടുത്താണ് ആ അമ്മ കോഴിക്കോട് നിന്നത്. തിരിച്ചറിവ് ഉണ്ടായ കാലം മുതല്‍ രോഗികളും ആശുപത്രികളുമായി ആരോഗ്യ മേഖലയെ അടുത്തറിഞ്ഞിരുന്നു. അതാണ് ആരോഗ്യ മേഖലയില്‍ തന്നെ കരിയര്‍ പടുത്തുയര്‍ത്താന്‍ തീരുമാനിച്ചതിന്റെ പിന്നിലെന്ന് അഭിനവ് കൂട്ടിചേര്‍ത്തു. ആ സ്വപ്‌നം നേടാന്‍ അത്യധ്വാനം തന്നെ നടത്തി. തന്റെ ജീവിതത്തിലെ രണ്ട് വര്‍ഷക്കാലം പൂര്‍ണമായും അതിനായി നീക്കിവച്ചു. പാല ബ്രില്യന്‍സിന്റെ കോഴിക്കോട് സെന്ററില്‍ ആയിരുന്നു അഭിനവിന്റെ പഠനം. 10 മുതല്‍ 12 മണിക്കൂര്‍ വരെയായിരുന്നു പഠന സമയം. പ്ലസ്ടു ക്ലാസുകളില്‍ ആയിരുന്നില്ല തന്റെ ശ്രദ്ധ എന്നാണ് അഭിനവ് പറയുന്നത്. പ്രവേശന പരീക്ഷ തന്നെയായിരുന്നു ലക്ഷ്യം. അതില്‍ മികച്ച സ്‌കോര്‍ നേടിയാല്‍ മാത്രമാണ് ഏറ്റവും നല്ല മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ സാധിക്കു. പ്ലസ്ടു ക്ലാസുകള്‍ അതിനാല്‍ കോച്ചിങിന് ഒപ്പം പോവുകയായിരുന്നു. മികച്ച കോളജില്‍ അഡ്മിഷന്‍ നേടുകയായിരുന്നു സ്വപ്‌നം. എയിംസിലോ ജിപ്‌മെറിലോ പ്രവേശനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ആ മിടുക്കനിപ്പോഴും. ജൂലൈ ആദ്യവാരം വിഷയം സുപ്രീം കോടതിയുടെ പരിഗണയിൽ വരുന്നുണ്ട്.
അതുവരെയുള്ള കാത്തിരിപ്പിലാണ് അഭിനവും കുടുംബവും.






