പേരിയ. : ഉരുൾപൊട്ടലിനെത്തുടർന്ന് വാഹനഗതാഗതം പൂർണമായും നിലച്ച നിടുംപൊയിൽ-മാനന്തവാടി റോഡിൽ ബുധനാഴ്ചയോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. ഇരുപത്തിനാലാംമൈൽ മുതൽ ഇരുപത്തിയെട്ടാംമൈൽ വരെ വിവിധയിടങ്ങളിൽ വലിയ പാറകളും മരങ്ങളും മണ്ണും നിറഞ്ഞ് ഗതാഗതം നിലച്ചു.
നാലിടങ്ങളിൽ വലുതും ഏഴിടങ്ങളിൽ ചെറുതുമായി റോഡിൽ മണ്ണിടിഞ്ഞുകിടക്കുകയാണ്. ചൊവ്വാഴ്ച രണ്ടിടത്തെ മണ്ണും കല്ലും മാറ്റിയിട്ടുണ്ട്. മൂന്നുകിലോറ്ററോളം ദൂരത്തിൽ റോഡിൽ ഉരുൾപൊട്ടിയതിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞനിലയിലാണ്. പൊതുമരാമത്ത് വകുപ്പ് ജില്ലാ എക്സി. എൻജിനിയർ എം.ജഗദീഷ്, റോഡ്‌സ് വിഭാഗം കൂത്തുപറമ്പ് അസി. എൻജിനിയർ വി.വി.പ്രസാദ് എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഇരുവശങ്ങളിലുമായി നിരവധി ചരക്കുവാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും. തിങ്കളാഴ്ച സന്ധ്യക്ക് നിടുമ്പൊയിൽ ചുരത്തിൽ രണ്ടിടങ്ങളിലുണ്ടായ വൻ ഉരുൾപൊട്ടലിലാണ് ചുരം റോഡ് തകർന്നത്.






