മൈസൂരു ദസറയുടെ ഭാഗമായുള്ള ഗജപായന ചടങ്ങിന് തുടക്കമായി. നാഗർഹോള വന്യജീവിസങ്കേതത്തിലെ വീരണ്ണഹൊസഹള്ളി ഗേറ്റിൽ നടന്ന ചടങ്ങിൽ 9 ആനകളെ പുഷ്പവൃഷ്ടിയോടെയാണ് വരവേറ്റത്. കന്നഡ നാടിന്റെ തനത് കലാരൂപങ്ങളും വാദ്യമേളങ്ങളും ചടങ്ങിന് കൊഴുപ്പേകി. ജില്ലയുടെ ചുമതലയുള്ള മന്ത്രി എസ്.ടി.സോമശേഖർ ഗജപായനത്തിന് തുടക്കം കുറിച്ച് ഫ്ലാഗ് ഓഫ് നിർവഹിച്ചു. വനംമന്ത്രി ഉമേഷ് കട്ടി, പ്രതാപ് സിംഹ എംപി, മൈസൂരു മേയർ സുനന്ദ പാലനേത്ര എന്നിവർ പങ്കെടുത്തു.
ദസറയുടെ സമാപന ചടങ്ങായ ജംബോ സവാരിയിൽ ചാമുണ്ഡിദേവിയുടെ സുവർണഹൗഡ പല്ലക്കിലേറ്റുന്ന അംബാരി ആന അഭിമന്യു (57), ഭീമ (32), ഗോപാലസ്വാമി (39), അർജുന (63), വിക്രമ (59), ധനഞ്ജയ (44), കാവേരി (45), ഗോപി (41), ശ്രീരാമ (40), വിജയ (63), ചൈത്ര (49), ലക്ഷ്മി (21), പാർഥസാരഥി (18) എന്നീ ആനകളെ ലോറിമാർഗം ഞായറാഴ്ച വൈകിട്ട് മൈസൂരുവിലെ വനംവകുപ്പ് ആസ്ഥാനമായ ആരണ്യ നിവാസിലെത്തിച്ചു. നാളെയാണ് ആനകൾ ദസറ ചടങ്ങുകൾ നടക്കുന്ന അംബാവിലാസ് കൊട്ടാരത്തിലേക്ക് പ്രവേശിക്കുക. ബാക്കിയുള്ള 6 ആനകൾ ഈ മാസം അവസാനം മൈസൂരുവിലെത്തും.






