ന്യൂഡല്‍ഹി: മണിപ്പൂരില്‍ അതിജീവിതമാർ സുപ്രീംകോടതിയില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും നീതിയുക്തമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് രണ്ട് യുവതികളും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. തങ്ങളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നുണ്ട്.
യുവതികളെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഒരു കൂട്ടം ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. അതിനിടെയാണ് അതിജീവികള്‍ നേരിട്ട് കോടതിയെ സമീപിച്ചത്. നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പരാമർശിച്ചിരുന്നു. തുടര്‍ന്ന് കോടതി സ്വമേധയാ കേസെടുക്കുകയുമുണ്ടായി. പ്രചരിച്ച ദൃശ്യങ്ങള്‍ ഭരണഘടനാ സംവിധാനങ്ങളുടെ വീഴ്ച്ചയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു.
നിലവില്‍ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. കേസില്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. കേസ് സിബിഐയ്ക്ക് കൈമാറിയെന്നും മണിപ്പൂരിന് പുറത്ത് വിചാരണ നടത്താനുള്ള ശുപാര്‍ശയും കോടതിയെ ഇന്ന് അറിയിക്കും. സമാധാനത്തിനായി സ്വീകരിച്ച നടപടികളും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിക്കും.






