1970കളില്‍ എണ്ണ കണ്ടെത്തിയതോടെയാണ് ജിസിസി രാജ്യങ്ങള്‍ സാമ്പത്തികമായി കുതിച്ചത്. മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം ആരംഭിച്ചതും ഇക്കാലത്താണ്. സൗദി അറേബ്യയും യുഎഇയും കുവൈത്തുമടങ്ങുന്ന ജിസിസി രാജ്യങ്ങള്‍ അതിവേഗം മെച്ചപ്പെട്ടു. അതോടൊപ്പം കേരളക്കരയും. ഇന്ന് ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ജിസിസി രാജ്യങ്ങള്‍ക്ക് മുഖ്യപങ്കുണ്ട്.
എന്നാല്‍ ഒരു ലക്ഷം കോടിയിലധികം ഡോളര്‍ മൂല്യമുള്ള ധാതു സമ്പന്നമാണ് അഫ്ഗാനിസ്താന്‍. അഫ്ഗാനിലെ മലനിരകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ലിഥിയ ശേഖരമാണത്രെ. 2010ലെ അമേരിക്കയുടെ രഹസ്യറിപ്പോര്‍ട്ടില്‍ അഫ്ഗാനിസ്താനെ നാളെയുടെ ഗള്‍ഫ് എന്ന് വിശേഷിപ്പിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെയുള്ള ഭൂവിഭവത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതാണ് ഇതിന് കാരണം. അമേരിക്കയിലെ ലോകവ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ട പിന്നാലെയാണ് യുഎസ്-നാറ്റോ സൈന്യം അഫ്ഗാന്‍ അധിനിവേശം തുടങ്ങിയത്. അന്ന് ഭരണത്തിലുള്ള താലിബാനെ പുറത്താക്കിയായിരുന്നു അമേരിക്കയുടെ വരവ്. നീണ്ട 20 വര്‍ഷം യുദ്ധം. ഒടുവില്‍ 2021ല്‍ അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടു. താലിബാന്‍ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു.
ഇന്ന് ലോകത്തെ ദരിദ്ര രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്താന്‍. അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം വിദേശ സഹായം ഇവര്‍ക്ക് ലഭിക്കുന്നില്ല. ചില ഗള്‍ഫ് രാജ്യങ്ങളുടെ നിക്ഷേപവും സഹായവും മാത്രമാണ് അഫ്ഗാന് താങ്ങ്. അതിനിടെ ചൈന ചില സുപ്രധാന നീക്കങ്ങള്‍ നടത്തുന്നു. ഇതില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആശങ്കയിലാണ്.
ലോകത്തെ ഏറ്റവും വലിയ ലിഥിയം നിക്ഷേപമുള്ളത് അഫ്ഗാനിലാണെന്ന് അമേരിക്കന്‍ സൈനിക ഓഫീസര്‍മാരും ജിയോളജിസ്റ്റുകളും പറയുന്നു. ഇരുമ്പ്, ചെമ്പ്, സ്വര്‍ണം തുടങ്ങിയവയുടെ വന്‍ ശേഖരവും അഫ്ഗാനിലെ മണ്ണിനടിയിലുണ്ട്. ഇതെല്ലാമുണ്ടായിട്ടും ദരിദ്രരായി ജീവിക്കുകയാണ് അഫ്ഗാനികള്‍. ഇവ ഖനനം ചെയ്യാനുള്ള അടിസ്ഥാന സൗകര്യം അഫ്ഗാനിലില്ല.
ഇലക്ട്രോണിക് യുഗമാണിത്. ഇവയുടെ നിര്‍മാണത്തില്‍ പ്രധാന ഘടകമാണ് ലിഥിയം. അതുകൊണ്ടുതന്നെ അഫ്ഗാനിലുള്ള ലിഥിയത്തിന്റെ മൂല്യം കണക്കാക്കാന്‍ പ്രയാസമാണ്. 2020ല്‍ ആവശ്യമുള്ളതിനേക്കാള്‍ 40 ഇരട്ടി ലിഥിയം 2040ല്‍ ആവശ്യമുണ്ടാകുമെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി കണക്കാക്കുന്നത്. ‘ലിഥിയത്തിന്റെ സൗദി അറേബ്യ’യായി അഫ്ഗാന്‍ മാറുമെന്ന് പെന്റഗണിന്റെ രഹസ്യരേഖയില്‍ പറയുന്നു. പ്രകൃതി വിഭവങ്ങള്‍ ഖനനം ചെയ്യാന്‍ തുടങ്ങിയാല്‍ ഈ ദരിദ്ര രാജ്യം ലോകത്തെ പ്രധാന ഖനന കേന്ദ്രമായി മാറുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലിഥിയത്തിന് പുറമെ നിയോഡിമിയം, പ്രസിയോഡിമിയം, ഡൈസ്‌പ്രോസിയം എന്നിവയും അഫ്ഗാനിലുണ്ടത്രെ. താലിബാനുമായി അടുപ്പം സ്ഥാപിച്ച് ഇവ ഖനനം ചെയ്യാന്‍ ചൈന ശ്രമിക്കുന്നു എന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ലത്രെ.
1000 കോടി ഡോളറിന്റെ കരാറിനാണ് ചൈന ശ്രമിക്കുന്നത്. കൂടാതെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് തൊഴിലും ചൈന വാഗ്ദാനം ചെയ്യുന്നു. ഇക്കാര്യത്തില്‍ താലിബാന്‍ നേതൃത്വം ഓകെ പറഞ്ഞിട്ടില്ല. അതിനിടെ അഫ്ഗാനില്‍ നിന്ന് ലിഥിയം കടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയില്‍ 1000 ടണ്‍ ലിഥിയവുമായി ചൈനീസ് വ്യപാരിയെ അറസ്റ്റ് ചെയ്തിരുന്നു. കോനാര്‍ പ്രവിശ്യയില്‍ നിന്ന് പാകിസ്താന്‍ വഴി ചൈനയിലേക്ക് ലിഥിയം കടത്തുകയായിരന്നു ഇയാള്‍.






