കോഴിക്കോട്: വിവിധ ആവശ്യങ്ങൾക്കായി കോഴിക്കോട് നഗരത്തിലെത്തുന്ന വനിതകൾക്ക് മിതമായ നിരക്കിൽ സുരക്ഷിത താമസ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കോർപ്പറേഷൻ നിർമ്മിച്ച ഷീ ലോഡ്ജിന്റെ പ്രവേശനോത്സവം നടത്തുന്നു. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലുള്ള ഷീ ലോഡ്ജ് കെട്ടിടത്തിൽ ഡോർമെറ്ററി മുതൽ എസി ഡീലക്സ് ഡബിൾ ബെഡ് വരെയുള്ള സൗകര്യങ്ങൾ ഒരു ദിവസത്തിന് 100 രൂപ മുതൽ 2250 രൂപ വരെയുള്ള വിവിധ നിരക്കുകളിലാണ് ഒരുക്കിയത്.
സ്ത്രീകൾക്ക് സാമ്പത്തികനിലയനുസരിച്ച് അനുയോജ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം. താമസത്തിനെത്തുന്നവർക്ക് മിതമായ നിരക്ക് ഈടാക്കി ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
നഗരത്തിലെ ജോലിക്കാരായ വനിതകൾക്ക് മിതമായ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ താമസത്തിനായി നിർമ്മിച്ച മാങ്കാവിലെ ഹൈമവതി തായാട്ട് സ്മാരക വർക്കിംഗ് വിമൻസ് ഹോസ്റ്റലിന്റെയും പ്രവേശനോത്സവം നടത്തും. ഹോസ്റ്റലിൽ രണ്ടു പേർക്ക് വീതം താമസിക്കാൻ കഴിയുന്ന ബെഡ്റൂമുകളും നാല് പേർക്ക് താമസിക്കാൻ കഴിയുന്ന ബെഡ്റൂമുകളുമാണ് സജ്ജീകരിച്ചത്. താമസത്തോടൊപ്പം ഭക്ഷണവും ഹോസ്റ്റലിൽ ലഭ്യമാക്കും.
കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും സീൽഡ് ക്വട്ടേഷൻ ക്ഷണിച്ചു കൊണ്ട് തെരഞ്ഞെടുത്തിട്ടുള്ള ഷീ വേൾഡ്, സാഫല്യം അയൽക്കൂട്ടം എന്നിവർക്കാണ് യഥാക്രമം ഷീ ലോഡ്ജിന്റെയും വനിതാ ഹോസ്റ്റലിന്റെയും നടത്തിപ്പ് ചുമതല നൽകിയത്.
മാർച്ച് 11ന് രാവിലെ 9.30 ന് ഷീ ലോഡ്ജിന്റെയും തുടർന്ന് 10.30 ന് മാങ്കാവിലെ ഹൈമവതി തായാട്ട് സ്മാരക വർക്കിംഗ് വിമൻസ് ഹോസ്റ്റലിന്റെയും പ്രവേശനോത്സവ ഉദ്ഘാടനം വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, സ്ഥിരം സമിതി ചെയർമാന്മാർ, കൗൺസിലർമാർ മറ്റു വിശിഷ്ടാതിഥികൾ തുടങ്ങിയവർ പങ്കെടുക്കും.






